2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

അയാള്‍

ഞാനും ഉണ്ണിയും തലശ്ശേരി പാര്‍ക്കില്‍..
എനിക്ക് വെറുതെ പോയി ഇരിക്കുവാന്‍ ഇഷ്ടമുള്ള സ്ഥലമാണ് തലശ്ശേരി..കോട്ടകളും കടലും തട്ടുകടകളും തിയേറ്റര്‍കളും ഒക്കെ ചേര്‍ന്ന , ആരെയും വശീകരിക്കുന്ന ഒരു സ്ഥലം..
അന്ന് കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് ആലക്കോട് ഒരു പാര്‍കില്‍ ദ്വിദിന സാഹിത്യശില്പശാലയുണ്ട്..അവിടെയ്ക്ക് പോകുന്ന വഴിയാണ് അന്ന് ഞാന്‍ തലശ്ശെരിയെതിയത്..നാല് മണിക്കാണ് ക്യാമ്പ്‌..ഇനിയും സമയം ഒരുപാടുണ്ട്..എവിടെയും പോയിരിക്കാം..

ഞാനും കണ്ണനും ആ ഇരിപ്പിടത്തില്‍..
സീ വ്യൂ പാര്‍കില്‍ ഞാന്‍ ചെന്നിരിക്കാറുള്ള ഇരിപ്പിടത്തില്‍ ഇന്ന് ആരോ ഒരാള്‍...ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരു യുവാവ്..അയാളുടെ മുഖത് ഒരു ഭാവവുമില്ല..ഒരു തരാം ശൂന്യത മാത്രം..!!
പാര്‍ക്കില്‍ അവിടിവിടെയായി ചിലര്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്...ഈ കടല്‍ തീരം എനിക്ക് ഓര്‍മയുടെ തീരം കൂടിയാണ്..മറന്നുപോയതും മറക്കാന്‍ പോയതും ഒക്കെ തിരയടിച്ചുയരുന്ന തീരം...ചിതറിയോടിയ ഓര്‍മ്മതുട്ടുകളെ അടുക്കി വെച്ച് ഞാന്‍ ഒരു മണല്‍ കൊട്ടാരം പണിതു.....

സമയം രണ്ടു മണിയായിരിക്കുന്നു...എന്‍റെ ഇരിപ്പിടം കാലിയാണ്..ചുറ്റുമുള്ള മുഖങ്ങളെല്ലാം മാറിയിരിക്കുന്നു... ഇവിടെയിരുന്നാല്‍ ഇങ്ങനെയാണ്... സമയത്തോടൊപ്പം ഓടിയെത്താന്‍ നമുക്കാവില്ല... ഞാന്‍ ഇറങ്ങി കോടതി സ്റ്റോപ്പ്‌ലേക്ക് നടന്നു... കോടതിമുറ്റത്ത് നിന്ന് ഒരാളെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്നു.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാവും..ആരെയെങ്കിലും കൊന്നുകാണും..അല്ലേല്‍ മോഷ്ടിച്ച് കാണും..അതുമല്ലേല്‍ അയാള്‍ പാര്‍ട്ടിക്കാരനായിരിക്കും..


ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോ അയാള്‍, എന്‍റെ സ്ഥലത്ത് ഇരിന്നിരുന്ന ആ യുവാവ് അവിടെയിരിക്കുന്നു...ഒരു ഭാവവുമില്ലാത്ത മുഖം കണ്ടിട്ടുണ്ടോ..?? തികച്ചും ശൂന്യമായത്..?? ഞാന്‍ രണ്ടാമതും കണ്ടത് അങ്ങനെയൊന്നായിരുന്നു..
അയാള്‍ ആരെയെങ്കിലും പ്രണയിച്ചു കാണും..അവള്‍ക്ക് അയാളെ ഇഷ്ടമല്ലന്ന് അയാളോട് പറഞ്ഞായിരിക്കും..അല്ലെങ്കില്‍ അയാള്‍ സ്നേഹിച്ച പെണ്ണിന്‍റെ കല്യാണമാവുമിന്ന്..അതുമല്ലെങ്കില്‍ അയാള്‍...

അതിനിടയില്‍ ഞങ്ങള്‍ക്കിടയിലേക്ക്ഒരു ഭിക്ഷക്കാരി വന്നു..ആരും ഒന്നും കൊടുത്തില്ലെങ്കിലും ഓരോരുത്തരുടെയും മുന്നില്‍ അവള്‍ കൈനീട്ടിക്കൊണ്ടിരുന്നു.. തളര്‍ന്നുറങ്ങുന്ന കൈകുഞ്ഞുമായി അവള്‍ എന്‍റെ മുന്നിലെത്തിയപ്പോള്‍ എന്തോ ഞാന്‍ ആ നീട്ടിപ്പിടിച്ച കൈ കണ്ടില്ല.. പകരം റോഡിലൂടെ പോകുന്ന ബെന്‍സ്‌ കാറിന്‍റെ പിന്നിലിരുന്നു , തല പുറത്തേക്കിട്ട നായയുടെ സൗന്ദര്യം നോക്കിനിന്നു... ഒടുക്കം അവള്‍ മുന്നില്‍ കൈനീട്ടുന്നതിനു മുമ്പ് അയാള്‍ അന്‍പത് രൂപയുടെ നോട്ട് കയ്യില്‍ വെച്ച് കൊടുത്തു.. അവളും അവളെക്കാളേറെ ഞാനും അത്ഭുതപ്പെട്ടു.. 'വല്ല കള്ള നോട്ടുമായിരിക്കും..' ഞാന്‍ മനസ്സില്‍ കരുതി..
എന്നാലും അയാള്‍...!!


അടുത്ത വന്ന തളിപ്പറമ്പ് ബസില്‍ ഞാന്‍ കയറി..അയാളും..എന്‍റെ തൊട്ടടുത് അയാളും ഇരുന്നു.. എനിക്ക് അയാളോട് എന്തൊക്കെയോ ചോദിക്കണമായിരുന്നു..പക്ഷെ ഒന്നും ചോദിച്ചില്ല..യാത്രയിലുടനീളം അയാള്‍ എന്തൊക്കെയോ ആലോചിച് കൊണ്ടിരുന്നു..ഇടയ്ക്ക് കണ്ണ് നിറഞ്ഞത്‌ ആര് കണ്ടില്ലേലും ഞാന്‍ കണ്ടു.. 
"ടിക്കറ്റ്‌..ടിക്കറ്റ്‌.."
അയാള്‍ കീശയില്‍ നിന്ന് ആകെയുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ എണ്ണി കണ്ടക്ടര്‍ക്ക് കൊടുത്തു..ബാക്കിയുള്ള ഒന്നോ രണ്ടോ തുട്ടുകള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു.. പിന്നെന്തിനു അയാള്‍...ആ അമ്പത് രൂപ...ആ..!!

കണ്ണൂരും കഴിഞ്ഞ്, കടകളെയും വീടുകളെയും മരങ്ങളെയുമൊക്കെ പിറകിലാക്കി ഞങ്ങള്‍ രണ്ടു പേര്‍ ഓടിക്കൊണ്ടിരുന്നു..

"ജയില്‍ ..ജയില്‍..."
 ക്ലീനറുടെ ശബ്ദം ചിന്തയില്‍ മുഴുകിയിരുന്ന അയാളെ ഒന്ന് ഞെട്ടിച്ചു.. തിടുക്കത്തില്‍ അയാള്‍ അവിടെ ഇറങ്ങി... ബസ്‌ നീങ്ങിയപ്പോള്‍ ഞാന്‍ അയാളെ നോക്കി..അയാള്‍ ബസിനെ തന്നെ നോക്കുന്നു.. എന്നെയായിരിക്കുമോ..?? ഏയ്‌...ആയിരിക്കില്ല...!! എന്നെ അയാള്‍ക്ക് അറിയില്ലല്ലോ..എനിക്ക് അയാളെയും..അല്ലേ...??

ഹക്കീം
ആലക്കോട് ബസ്‌ ഇറങ്ങി ക്യാമ്പിലേക്ക് അല്പം നടക്കാനുണ്ട്..അവിടെയെത്തുമ്പോള്‍ ക്യാമ്പ്‌ തുടങ്ങിയിരുന്നു... എന്‍റെ കൂട്ടുകാരായ ഹക്കീം , ഫാത്തിമ അബ്ദുല്‍ അസീസ്‌ എന്നിവര്‍ മുന്നേ ഹജരായിട്ടുണ്ട്.. 

ആദ്യ ദിവസം നാടകം എന്ന വിഷയത്തില്‍ ഒരു ക്ലാസ്സ്‌..(ക്ലാസ്സ്‌ കൈകാര്യം ചെയ്തത് 'ശിവം' എന്ന ചിത്രത്തില്‍ അഭിനയിച്ച ഒരു സര്‍ ആയിരുന്നു..). ക്യാമ്പിന്‍റെ ആദ്യ ദിവസം അങ്ങനെ കഴിഞു...

പിറ്റേന്ന് ഞാനും ഹക്കീമും രാവിലെ എഴുനേറ്റ് ക്യാമ്പ്‌ സൈറ്റ് ഒന്ന് ചുറ്റിക്കണ്ടു.. വളരെ വിശാലമായ സ്ഥലം.. വര്‍ത്തമാനം പറഞ്ഞു എല്ലാം കണ്ടു തീര്‍ത്ത് ഞങ്ങള്‍ ഓഫീസിനു മുന്നിലെത്തി...മലയാള മനോരമ എടുത്ത് വായിക്കുന്നതിനിടെ അയാളെ ഞാന്‍ വീണ്ടും കണ്ടു... 

 " തീവ്രവാദ കേസിലേ പ്രതി ജയിലില്‍ കീഴടങ്ങി..!! "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ